മഞ്ജുള ഒരു വാരസ്യാര്‍ പെൺകുട്ടി ആയിരുന്നു,വലിയ കൃഷണ ഭക്ത !!ഗുരുവായൂരിലായിരുന്നു അവരുടെ വീട്. എന്നും സന്ധ്യക്ക് ഗുരുവായൂരപ്പന് ഒരു മാല മഞ്ജുള കെട്ടി കൊണ്ട് കൊടുക്കുമായിരുന്നു . ഭഗവത് നാമം പാടിക്കൊണ്ട് പൂക്കൾ കൊണ്ട് മനോഹരമായ മാലകൾ ഉണ്ടാക്കി ദിവസവും ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിയിരുന്നു.
ദിവസവും അമ്പലത്തിലേക്ക് പോകുന്ന വഴിയിൽ കുറച്ചു ദിവസമായി കാലി ചെക്കന്മാരുടെ ശല്യമാണ് . കൂട്ടത്തിൽ നേതാവെന്ന് തോന്നിക്കുന്ന കരുമാടിക്കുട്ടൻ മഞ്ജുള പോകുന്ന വഴിയിൽ നിന്ന് എന്നും കളിയാക്കുകയും ചെയ്യും. . പക്ഷെ അവൾ ഗുരുവായൂരപ്പനെ മനസ്സിൽ ഓർത്ത് മറ്റൊന്നും ഗൗനിക്കാതെ നടക്കുകയാണ് പതിവ്. ഒരു ദിവസം അവൻ മനോഹരമായി പുല്ലാങ്കുഴലും ഊതി മഞ്ജുള്ളയുടെ പുറകെ ചെന്ന് പൂമാല ചോദിച്ചു ശല്യമായി പുറകെ കൂടി. നട അടയ്ക്കുന്നതിന് മുന്നേ ചെല്ലാൻ വേണ്ടി അവൾ വേഗത്തിൽ നടന്നു. പുല്ലാങ്കുഴൽ പാട്ടുമായി കാലി ചെക്കനും കൂടെ എത്തി
ക്ഷേത്ര നടയ്ക്കൽ ചെന്ന അവളെ പക്ഷെ ക്ഷേത്രം കാവൽക്കാർ അകത്തേക്ക് കയറ്റിയില്ല . ആല്‍ച്ചുവട്ടില്‍ ഒരു കാലി ചെറുക്കന്റെ കൂടെ നില്‍ക്കുന്ന കണ്ടു എന്ന അപരാധം അവളില്‍ ചുമത്തി. കയ്യിൽ താൻ കൊരുത്ത പുഷ്പഹാരവുമായി വല്ലാതെ സങ്കടപ്പെട്ടു അമ്പലത്തിനു പുറത്തു നിന്ന് കരയുന്ന മഞ്ജുളയെ അമ്പലത്തില്‍ നിന്നും തൊഴുതു വരുന്ന പൂന്താനം കണ്ട് കാര്യം അന്വേഷിച്ചു . മഞ്ജുള സങ്കടത്തോടെ കാര്യം പറഞ്ഞു കൊടുത്തു. അപ്പോള്‍ പൂന്താനം കുറച്ച ദൂരെ ആയിട്ടുള്ള ആല്‍മരം കാണിച്ച കൊടുത്തിട്ട് പറഞ്ഞു ,” ആ ആലിന്റെ ചുവട്ടില്‍ കാണുന്ന കല്ലില്‍ ഭഗവാന്‍ എന്ന് സങ്കല്‍പ്പിച്ച് ആ മാല അതിൽ ചാര്‍ത്തിക്കോളൂ. കല്ലിലും മരത്തിലും എല്ലാം ഉള്ള ഭഗവാൻ ആ മാലയും സ്വീകരിച്ചു കൊള്ളും” . അത് കേട്ട് കരച്ചിൽ അടക്കി മഞ്ജുള ഭക്തി പൂര്‍വ്വം ആ മാല അവിടെയുള്ള കല്ലിനെ ചാര്‍ത്തിച്ചു. അപ്പോൾ സമയം സന്ധ്യ ആയിരുന്നു . അക്കാലത്ത് ആ ആലിന്‍ ചുവട്ടില്‍ നിന്ന് നോക്കിയാല്‍ നേരെ ശ്രീകോവിലില്‍ ദീപം കാണുമായിരുന്നു. അവൾ അവിടെ നിന്ന് കുറെ നേരം പ്രാർത്ഥനയോടെ ദീപാരാധന കണ്ട് തൊഴുതു നിന്നു . രാത്രി അധികം ആവുന്നതിന് മുന്നേ വീട്ടിലേക്ക് തിരിച്ചു .
പിറ്റേ ദിവസം നിര്മാല്യത്തിനു നട തുറന്നു , മേല്‍ശാന്തി ഭഗവാന്റെ അലങ്കാരങ്ങള്‍ ഓരോന്നായി മാറ്റാന്‍ തുടങ്ങി . എന്നാല്‍ എത്ര ശ്രമിച്ചിട്ടും ഒരു മാല മാത്രം ഭഗവാന്റെ കഴുത്തില്‍ നിന്നും മാറ്റാന്‍ സാധിക്കുന്നില്ല. അത് താൻ തലേ ദിവസം ചാർത്തിയ മാല അല്ലല്ലോ എന്ന് മേൽശാന്തി അത്ഭുതപ്പെട്ടു. എല്ലാവര്ക്കും പരിഭ്രാന്തിയായി ,കാരണം അറിയാതെ വിഷമിച്ചു.അപ്പോള്‍ ദർശനത്തിനെത്തിയ പൂന്താനം അവിടെ നിന്നവരോടായി തലേ ദിവസം നടന്ന കഥ പറഞ്ഞു. ഇത് മഞ്ജുള വാരസ്യാര്‍ ഭഗവാനെ സങ്കൽപ്പിച്ച് ആൽചുവട്ടിൽ ചാര്‍ത്തിയ മാലയാണ് . ആലിന്‍ ചുവട്ടില്‍ കാലി ചെക്കൻ്റെ രൂപത്തിൽ കണ്ടത് മറ്റാരുമായിരുന്നില്ല ,അത് സാക്ഷാല്‍ ശ്രീ ഗുരുവായൂരപ്പന്‍ ആയിരുന്നു എന്ന് . അതിനാല്‍ മഞ്ജുളയെ കണ്ട ക്ഷമ പറഞ്ഞ കൂട്ടി കൊണ്ട് വരിക . അവര്‍ വന്നാലേ ഇന്ന് നിര്‍മാല്യം മാറ്റാന്‍ പറ്റൂ എന്ന് . അങ്ങനെ ക്ഷേത്രം കാവൽക്കാർ മഞ്ജുളയെ കണ്ട് ക്ഷമ ചോദിച് കൂട്ടി കൊണ്ട് വന്നു. മഞ്ജുള നടയ്ക്കൽ വന്ന് നിന്ന് ഭഗവാനേ എൻ്റെ മാല തിരികെ തരൂ എന്ന് പറഞ്ഞപ്പോൾ വിഗ്രഹത്തിൻ്റെ കഴുത്തിൽ നിന്ന് ആ മാല ഊരി പോന്നു . ഭക്തയായ മഞ്ജുള ചാർത്തിയ മാല കണ്ണൻ സ്വീകരിച്ച അന്ന് മുതല്‍ ആ ആലിന് മഞ്ജുളാൽ എന്ന പേരും കിട്ടി എന്നാണു ഐതിഹ്യം !